Tuesday, June 19, 2007

ഒരു ചൂലും പിന്നെ മൂന്നടിയും...

കുട്ടനാട്ടില്‍ പമ്പയാറിന്‍റെ തീരത്തു സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ പള്ളിയോടനുബന്ധിച്ചുള്ള സ്കൂള്‍. അവിടെയായിരുന്നു എന്‍റെ നാലാം ക്ളാസ്സ്‌ വരെയുള്ള വിദ്യാഭ്യാസം. വിശാലമായ കുട്ടനാടന്‍ പാടശേഖരം താണ്ടി കടത്തു വള്ളത്തില്‍ ആറു മുറിച്ചു കടന്നു വേണം സ്കൂളില്‍ എത്താന്‍.

അതു ഞാന്‍ മൂന്നാം ക്ളാസ്സില്‍ പഠിക്കുന്ന കാലം. അന്നു മൂന്നാം ക്ളാസ്സ്‌ രണ്ടു ഡിവിഷനാണ്‌ എ-യും ബി-യും. ഞാന്‍ ബി ഡിവിഷണ്റ്റെ അരുമ സന്താനം. രണ്ടു ക്ളാസ്സും തമ്മില്‍ നല്ല 'സ്നേഹം'. ഏതു കാര്യത്തിലും നല്ല വാശി. ഇന്ന്‌ വഴക്കുണ്ടക്കാന്‍ എന്താ മാര്‍ഗ്ഗം എന്നുള്ള ആലോചനയോടെയണു രാവിലെ സ്കൂളില്‍ വരുന്നതു തന്നെ. രണ്ട്‌ ക്ളാസ്സും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാലോ? തീര്‍ന്നു, പിന്നെ സംഘം ചേര്‍ന്നുള്ള ഒരു പടപുറപ്പാടാണ്‌. ഒരു കൂട്ട അടിയിലും അവസാനം ടീച്ചറിന്‍റെ വക അടിയിലുമാകും അവസാനിക്കുക. കുട്ടി നിക്കറും ഇട്ടു നടക്കുന്ന പ്രായമാണെങ്കിലും നമ്മളാണ്‌ ഏറ്റവും വലിയവര്‍ എന്ന വിശ്വാസത്തില്‍ കഴിയുന്ന കാലം.

ഒരു ദിവസം ടീച്ചര്‍ ഞങ്ങളെ വൃത്തിയുടെ ആവശ്യകതയെപ്പറ്റി ബോധവാന്‍മാരാക്കാനുള്ള വിഫല ശ്രമത്തിനിടെ ക്ളാസ്സ്‌ റൂം വൃത്തിയയി സൂക്ഷിക്കേണ്ടതിണ്റ്റെ ആവശ്യകതയെപ്പറ്റി ഉദ്ബോധിപ്പിച്ചു. അതിന്‌ പ്രധാനമായി ക്ളാസ്സ്‌ വക ഒരു ചൂലുണ്ടാക്കണം. ഉണ്ടാക്കേണ്ട മര്‍ഗ്ഗവും ടീച്ചര്‍ തന്നെ പറഞ്ഞു തന്നു. എല്ലാവരും അവരവരുടെ വീട്ടില്‍ നിന്നും പത്ത്‌ ഈര്‍ക്കില്‍ വീതം കൊണ്ടു വരിക, അത്‌ ഒന്നിച്ചു കെട്ടി ഒരു നല്ല ചൂലുണ്ടാക്കം. ഉഗ്രന്‍ ഐഡിയ. ശരി ചൂലുണ്ടാക്കിക്കളയാം. നമ്മള്‍ നല്ല വൃത്തിയുള്ള കുട്ടികളല്ലേ അപ്പോ ക്ളാസ്സും വൃത്തിയയി കിടക്കേണ്ടേ. അന്നു വൈകിട്ടു വീട്ടിലെത്തിയ ഉടനെ തന്നെ മാതാശ്രീയോട്‌ 'പ്രോജക്റ്റ്‌ ചൂല്‍' അവതരിപ്പിച്ചു. തന്‍റെ കുഴപ്പം കാരണം പുത്രന്‍റെ ക്ളാസ്സ്‌ വൃത്തികേടായി കിടക്കണ്ട എന്ന നല്ല വിചാരം കാരണം മാതാശ്രീ പത്ത്‌ ഈര്‍ക്കില്‍ എനിക്ക്‌ റെഡിയാക്കിത്തന്നു. പിറ്റേന്നു രാവിലെ ചെങ്കോലും പിടിച്ചു നീങ്ങുന്ന രാജാവിന്‍റെ തലയെടുപ്പോടെ ഈര്‍ക്കിലും പിടിച്ച്‌ ഞാന്‍ സ്കൂളില്‍ ചെന്നു. ഒന്നിനു പകരം ഒന്നര ചൂലിനുള്ള ഈര്‍ക്കില്‍ രാവിലെ തന്നെ അവിടെ റെഡി. അങ്ങനെ ഞങ്ങളുടെ ക്ളാസ്സിനു സ്വന്തമായി ഒരു ചൂലായി. ഞങ്ങള്‍ അഭിമാനപുളകിതരായി. അവന്‍മാരേക്കാള്‍ ഒരു ചൂലിനു നമ്മള്‍ മുന്‍പിലല്ലേ? ചെറിയ കാര്യമാണോ? ഇതു കണ്ടാല്‍ അവന്‍മാര്‍ വിടുമോ? ദുഷ്ടന്‍മാര്‍... അവന്‍മാരും 'പ്രോജക്റ്റ്‌ ചൂല്‍' നടപ്പിലാക്കി. അപ്പോ രണ്ടു ക്ളാസ്സും തുല്യം. പക്ഷെ ഞങ്ങളുടെ ഇടയിലെ ഏതൊ ഭാവി എഞ്ചിനീയര്‍ ഞങ്ങളുടെ ചൂലിലാണ്‌ ഈര്‍ക്കില്‍ കൂടുതല്‍ എന്നു കണ്ടു പിടിച്ചു. ചീളന്‍മാര്‍, അവന്‍മാരെക്കൊണ്ടാകുമോ ചൂലുണ്ടാക്കി നമ്മളേ തോല്‍പിക്കാന്‍? അങ്ങനെ ഞങ്ങളുടെ അഭിമാനമായി ഞങ്ങളുടെ പ്രിയ ചൂല്‌ കാലം കഴിച്ചു.

ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ ചൂലിന്‌ എന്തോ ഒരു മാറ്റം. സുമൊ ഗുസ്തിക്കാരനെപ്പോലെയിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചൂല്‌ ഒറ്റ രാത്രി കൊണ്ട്‌ ഒരു സോമാലിയക്കാരനായിരിക്കുന്നു. ഇതെന്തു മറിമായം. അപ്പോഴാണ്‌ അതു കണ്ടു ഞങ്ങള്‍ ഞെട്ടിയത്‌. അവന്‍മാരുടെ ചൂല്‌ ഒറ്റ രാത്രി കൊണ്ട്‌ ഒരു സുമോ ഗുസ്തിക്കാരനായി മാറിയിരിക്കുന്നു. അങ്ങനെ വരട്ടെ അവിടുത്തെ ഏതോ ഭാവി ഡോക്ടര്‍ അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയതാന്‌. ചോദിച്ചിട്ടു തന്നെ കാര്യം, ഹല്ല പിന്നെ. നമ്മളെന്താ അത്ര മണ്ടന്‍മാരാണോ? തത്സമയത്തുള്ള ടീച്ചറിണ്റ്റെ ആഗമനം ഞങ്ങളുടെ പ്ളാനുകളെ ഉച്ചക്കത്തേക്കു മാറ്റി വയ്പ്പിച്ചു.

ഉച്ചയൂണു കഴിഞ്ഞു ഞങ്ങളുടെ സൈന്യം അവരുടെ ക്ളാസ്സിലേക്ക്‌ ഇരച്ചു കയറി. 'എവനാടാ ഞങ്ങളുടെ ചൂല്‌ കട്ടത്‌' എന്ന ചോദ്യത്തോടെ ഞങ്ങളുടെ പടനായകന്‍മരിലൊരളായ 'എമ്പ്രാവ്‌' എന്നു വിളിക്കപ്പെടുന്ന എബ്രാഹം അവരുടെ ചൂലില്‍ പിടുത്തമിട്ടു. അവരുടെ സൈന്യത്തിന്‍റെ പ്രതിനിധികള്‍ മറ്റേയറ്റത്തും. എമ്പ്രാവ്‌ വിടുമോ കൊടുത്തു ഒരുത്തന്‍റെ നെഞ്ചു നോക്കി ഒരെണ്ണം. 'ധും' ദാ കിടക്കുന്നു എമ്പ്രാവ്‌ താഴെ. ഇടി അങ്ങു ചെല്ലുന്നതിന്‍റെ മുന്‍പായി വേറൊരുത്തന്‍ കഴുത്തിനു പിടിച്ചു വലിച്ചിട്ടതാണ്‌. വീഴ്ചയില്‍ ചൂലിന്‍റെ കെട്ടഴിഞ്ഞ്‌ ഈര്‍ക്കില്‍ നാലുപാടും ചിതറി. ഞങ്ങളുടെ രക്തം തിളച്ചു. പിന്നെ അവിടെ നടന്നത്‌ ഒരു കൂട്ടപ്പൊരിച്ചിലായിരുന്നു. ചറപറ ഇടി, മാന്ത്‌, കടി തുടങ്ങിയ മാരകായുധങ്ങള്‍ പരസ്പരം പ്രയോഗിക്കപ്പെട്ടു. വിജയകരമായി യുദ്ധം പൊടിപാറുന്നതിനിടെ എന്‍റെ തുടയില്‍ ഒരു മിന്നല്‍. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ചുരികയും പിടിച്ചു നില്‍ക്കുന്ന ചേകവനെപ്പോലെ ചൂരലും പിടിച്ച്‌ സ്കൂളിന്‍റെ പേടി സ്വപ്നം ഹൈസ്കൂളില്‍ പഠിപ്പിക്കുന്ന ജോണ്‍ സാര്‍ പുറകില്‍. അടുത്ത മിസൈല്‍ ലാന്‍റെ ചെയ്യുന്നതിനു മുന്‍പായി ഒറ്റ ഓട്ടം. ക്ളാസ്സിന്‍റെ പുറകിലൂടെ മൂത്രപ്പുരയുടെ പുറകിലുള്ള കാട്ടിലേക്ക്‌. അവിടെ ചെന്നപ്പോള്‍ ദാണ്ടെ നില്‍ക്കുന്നു കാലും തിരുമ്മി കുറച്ചു മുന്‍ഗാമികള്‍. ആ കാട്ടില്‍ രണ്ട്‌ ക്ളാസ്സിലേയും പടയാളികള്‍ ഏകോദര സഹോദരന്‍മരായി മൂത്രത്തിണ്റ്റെ സുഗന്ധവും ആസ്വദിച്ച്‌ ഒളിവില്‍ കഴിഞ്ഞു.

ഉച്ച കഴിഞ്ഞ്‌ ക്ളാസ്സില്‍ കയറാനുള്ള ബെല്ലടിച്ചപ്പൊഴേ പുറത്തു കടക്കാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ടായുള്ളൂ. ടീച്ചര്‍ വന്നപ്പോള്‍ അതിലും വലിയ പുകില്‌. ഉച്ചക്കു വഴക്കുണ്ടാക്കിയവര്‍ പതുക്കെ എഴുന്നേറ്റു നിന്നോളന്‍. 'വഴക്കോ? എന്തു വഴക്ക്‌? ടീച്ചറിനു ഞങ്ങളെ അറിയില്ലേ, ഇത്രയും നല്ല കുട്ടികള്‍ വഴക്കുണ്ടാക്കാനോ' എന്ന ഭാവത്തില്‍ കൂടി വരുന്ന നെഞ്ചിടിപ്പിനെ മറക്കാന്‍ ശ്രമിച്ച്‌ ഞങ്ങള്‍ ബലം പിടിച്ചിരുന്നു. 'അപ്പോ ആരും വഴക്കുണ്ടാക്കിയില്ല അല്ലേ' എന്ന ചോദ്യത്തോടെ ടീച്ചര്‍ ഒരു ലിസ്റ്റ്‌ എടുത്തു വായിക്കാന്‍ തുടങ്ങി. 1,2,3,... 'യേയ്‌ എണ്റ്റെ പേരു കാണില്ല' ... 'ഹമ്മച്ചിയേ, നമ്മളുമുണ്ട്‌'. ലിസ്റ്റ്‌ വായന കഴിഞ്ഞ്‌ കിട്ടി മൂത്തു പഴുത്ത ചൂരല്‍പ്പഴം രണ്ടെണ്ണം കൈയില്‍. അടി കൊണ്ട കൈ കൊണ്ട്‌ തുടയിലെ പാടില്‍ തടവുക. ആഹാ എന്താ അതിന്‍റെ ഒരു സുഖം. അപ്പൊ കേള്‍ക്കാം അപ്പുറത്തു നിന്നും സമാന ശബ്ദങ്ങള്‍. 'ഹാവൂ... സമാധാനമായി അവര്‍ക്കും കിട്ടിയല്ലോ. ' ഒരു കാര്യം മത്രം അവശേഷിച്ചു. ആരാണ്‌ ജോണ്‍ സാറിനെ വിളിച്ചോണ്ടു വന്നത്‌? ഇത്ര ക്രുത്യമായൊരു ലിസ്റ്റ്‌ എങ്ങനെ ടീച്ചറിന്‍റെ കൈയില്‍ കിട്ടി? അതിര്‍ത്തി കടന്നുള്ള ആക്രമണമായതു കൊണ്ട്‌ ആണ്‍കുട്ടികള്‍ വഴിയാകാന്‍ ഇടയില്ല. അല്ലെങ്കിലും അഭിമാനമുള്ള ആണ്‍കുട്ടികള്‍ക്ക്‌ അങ്ങനെ ചെയ്യാന്‍ പറ്റുമോ? പെണ്‍കുട്ടികളുടെ ഇടയിലുള്ള ചില പ്രത്യേക ലിങ്ക്‌ വഴി സേര്‍ച്ച്‌ ചെയ്തപ്പോള്‍ അറിഞ്ഞു ഒറ്റുകാരി ലോണ്ടെ ലവളാണ്‌. സാമദ്രോഹി, അവളെ അങ്ങനെ വിട്ടാല്‍ പറ്റില്ല. ചോദിച്ചിട്ടു തന്നെ കാര്യം. ചോദിച്ചു. ഉത്തരവും കിട്ടി. 'ഡാ... എന്നോട്‌ കളിച്ചാല്‍ ഞാന്‍ ടീച്ചറിനോട്‌ പറയും'. ദുഷ്ട... തുടക്കത്തിലേ തന്നെ അണുവായുധ ഭീഷണിയാണ്‌. സമധാനത്തിന്‍റെ വക്താക്കളായതു കൊണ്ടും, മറ്റേ കൈയിലും കൂടെ അടി വാങ്ങാന്‍ ശേഷിയില്ലാത്തതു കൊണ്ടും ബുദ്ധിപൂര്‍വം പിന്‍മാറി.

പിറ്റേന്ന്‌ ക്ളാസ്സില്‍ എത്തിയപ്പോഴാണ്‌ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്‌. ഞങ്ങളുടെ ക്ളാസ്സിന്‍റെ അഭിമാനമായ ഞങ്ങളുടെ പ്രിയപ്പെട്ട ചൂല്‌ അപ്രത്യക്ഷമായിരിക്കുന്നു. അത്‌ ആരാണടിച്ചു മാറ്റിയതെന്ന്‌ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

3 comments:

ധൂമകേതു said...

വിദ്യാര്‍ത്ഥി ജീവിതത്തിണ്റ്റെ ആദ്യ ഘട്ടങ്ങളിലെ പൊടിപിടിച്ച ചില ഓര്‍മ്മകളില്‍ ഒന്ന്‌...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
“അതിര്‍ത്തി കടന്നുള്ള ആക്രമണമായതു കൊണ്ട്‌ ആണ്‍കുട്ടികള്‍ വഴിയാകാന്‍ ഇടയില്ല“

പെണ്‍കുട്ടികളു പണ്ടേ കരിങ്കാലിപ്പണിക്കു ഫേമസാ..

hi said...

'ഡാ... എന്നോട്‌ കളിച്ചാല്‍ ഞാന്‍ ടീച്ചറിനോട്‌ പറയും'. ദുഷ്ട... തുടക്കത്തിലേ തന്നെ അണുവായുധ ഭീഷണിയാണ്‌
ithu kalakki