Friday, June 15, 2007

കണ്ണീര്‍പ്പൂവുകള്‍

ഇന്നും ആ മുഖം ഒരു വിങ്ങലായി ഉള്ളിലെവിടെയോ ഉണ്ട്‌. പ്രിയ കൂട്ടുകാരാ, നീയൊരു പക്ഷെ ഞാന്‍ കണ്ടിട്ടില്ലാത്ത ലോകത്തിരുന്നു കൊണ്ട്‌ എന്നെ കാണുന്നുണ്ടാകാം... നിന്‍റെ മുഖം, ഇല്ല അതൊരിക്കലും മനസ്സില്‍ നിന്നു മായില്ല. എന്തിനായിരുന്നു അന്നു നീ ഞങ്ങളെ കാത്തു നിന്നത്‌? ക്രൂരമായ വിധിയുടെ കൈകളിലേക്ക്‌ നിന്നെ തന്നെ ഏല്‍പിച്ചു കൊടുക്കാനോ?

അത്‌ എന്‍റെ ഡിഗ്രിയുടെ ആദ്യ കാലം. പുതിയ കലാലയം, പുതിയ അന്തരീക്ഷം. സഹപാഠികളുടെ ഇടയില്‍ പരിചിത മുഖങ്ങള്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. പിന്നെ പുതിയ സൌഹൃദങ്ങളുടെ കണ്ടെത്തലുകള്‍. എന്‍റെ ക്ളാസ്സില്‍ അല്ലാതിരുന്നിട്ടു കൂടി ഞങ്ങള്‍ പെട്ടെന്നു സുഹൃത്തുക്കളായി. ഒരേ ബസ്സില്‍ പോയ്‌ വരുന്നവര്‍, ഞങ്ങള്‍ മൂന്നു പേര്‍, ഞാനും അവനും പിന്നെ എന്‍റെയൊരു സഹപാഠിയും. എല്ലാ ദിവസവും ഞങ്ങള്‍ ഒന്നിച്ചായി വരവും പോക്കും. ഒരു നല്ല സൌഹൃദം ഞങ്ങള്‍ മൂവര്‍ക്കുമിടയില്‍ ഉടലെടുത്തു.

ഏകദേശം മുക്കാല്‍ മണിക്കൂര്‍ എടുക്കുന്ന ഞങ്ങളുടെ യാത്രയില്‍ ഞങ്ങള്‍ ധാരാളം സംസാരിച്ചിരുന്നു. വളരെ തുറന്നു സംസാരിക്കുന്ന ഒരു നല്ല സുഹൃത്ത്‌. ആഹ്ളാദപൂര്‍ണ്ണമായ ദിവസങ്ങള്‍. ഞങ്ങളുടെ സന്തോഷത്തില്‍ കരി നിഴല്‍ വീഴ്ത്താനെന്നോണം ആ ശപിക്കപ്പെട്ട ദിവസം കടന്നു വന്നു. അവന്‌ അന്ന്‌ ഉച്ച കഴിഞ്ഞ്‌ ക്ളാസ്സ്‌ ഇല്ല. പതിവ്‌ സമയത്ത്‌ ഞങ്ങളുടെ ക്ളാസ്സ്‌ കഴിഞ്ഞു ഞങ്ങള്‍ ചെല്ലുമ്പോള്‍ അവന്‍ ബസ്‌ സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്നു. ഒരുമിച്ചു പോകാന്‍ വേണ്ടിയുള്ള കാത്തിരുപ്പ്‌, അതോ സ്വന്തം വിധിക്കു വേണ്ടിയുള്ള കാത്തിരിപ്പോ? ഇനി എന്താണ്‌ നടക്കാന്‍ പോകുന്നതെന്ന്‌ മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍...

അന്നു ഞങ്ങള്‍ ഒരു സീറ്റില്‍ ഇരുന്നാണ്‌ സഞ്ചരിച്ചത്‌. പതിവു പോലെ അവന്‍ ധാരാളം സംസാരിച്ചു. പുതിയ കോളേജിനെപ്പറ്റി, സഹോദരിമാരെപ്പറ്റി, എഞ്ചിനീയറിംഗ്‌ സീറ്റ്‌ ഒരു ചതിയിലൂടെ നഷ്ടമായി ഇവിടെ ചേരാനുണ്ടായ സാഹചര്യത്തെപ്പറ്റി... ബസ്‌ അതിന്‍റെ യാത്ര അവസാനിപ്പിച്ചു. അവന്‍ ജനിച്ചു വളര്‍ന്ന പട്ടണം, ഏതാനും നിമിഷങ്ങള്‍ക്കകം അവനു വീടെത്താം. ഞങ്ങള്‍ രണ്ടാള്‍ ക്കും ഇനി ഒരു ബസ്‌ കൂടി കയറി വേണം വീടെത്താന്‍. ഞങ്ങള്‍ മൂവരും മുന്നൊട്ടു നടന്നു. ഞങ്ങള്‍ക്കു ബസ്‌ പിടിക്കാനുള്ള സ്റ്റാന്‍റിന്‍റെ അടുത്തെത്തിയപ്പോള്‍ അവന്‍ ആരെയൊ കണ്ടു വഴിയില്‍ നിന്നു. അവന്‍റെ ജന്‍മ നാട്‌ സുഹൃത്തുക്കളെ കണ്ടു നില്‍ക്കുക പതിവുള്ളതാണ്‌. ഞങ്ങള്‍ രണ്ടും മുന്‍പോട്ടു നടന്നു സ്റ്റാന്‍റിലേക്കു ക്രോസ്സ്‌ ചെയ്തു. പെട്ടെന്ന്‌ പുറകില്‍ ഒരു നിലവിളി. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ റോഡരികില്‍ വീണു കിടക്കുന്നു. ഞങ്ങള്‍ അവിടേക്ക്‌ ഓടിച്ചെന്നു. അപ്പൊഴേക്കും ആളുകള്‍ ഓടിക്കൂടി, ആരോ അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അതെ, അവന്‍ ആക്രമിക്കപ്പെട്ടു. എഴുന്നേറ്റു വന്ന അവന്‍ തലയുടെ ഇടതു വശം തടവുന്നുണ്ടായിരുന്നു. ആരായിരുന്നു അതെന്നുള്ള ഞങ്ങളുടെ ചൊദ്യത്തിന്‌ അവന്‍ വ്യക്തമായ ഒരു മറുപടി തന്നില്ല. നിങ്ങള്‍ക്കറിയില്ല എന്നു മാത്രം പറഞ്ഞു. അതിനു ശേഷം എന്‍റെ കൈയില്‍ നിന്നും ഒരു പത്തു രൂപയും വാങ്ങി ഒരു ഓട്ടൊ വിളിച്ച്‌ അവന്‍ വീട്ടിലേക്ക്‌ പോയി. പെട്ടെന്ന്‌ ഉണ്ടായ സംഭവങ്ങളില്‍ അമ്പരന്ന്‌ ഞങ്ങള്‍ സ്റ്റാന്‍റിലേക്കും. അപ്പൊഴൊന്നും ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നില്ല ഒന്നിച്ചുള്ള ഞങ്ങളുടെ അവസാന യാത്രയായിരുന്നു അതെന്ന്‌.

പിറ്റേന്ന്‌ അവനെ പതിവു ബസില്‍ കണ്ടില്ല. കൊളേജില്‍ വന്നപ്പോള്‍ അവിടെയും എത്തിയിട്ടില്ല. ആശങ്കയോടെ ഞങ്ങള്‍ ക്ളാസ്സില്‍ ഇരുന്നു. ഉച്ചയോടെ പ്രിന്‍സിപ്പള്‍ ഞങ്ങളെ അദ്ദേഹത്തിന്‍റെ റൂമിലേക്കു വിളിപ്പിച്ചു. അവിടെ രണ്ടു പേര്‍ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. അവന്‍റെ പിതാവും മറ്റൊരു ബന്ധുവും. അവന്‍റെ തലയില്‍ ശക്തമായ അടി കൊണ്ടതിനാലുള്ള പരിക്കാണെന്നും അന്ന്‌ അവന്‌ ഒപ്പറേഷന്‍ ഉണ്ടെന്നും അവര്‍ ഞങ്ങളെ അറിയിച്ചു. എന്‍റെ മന്‍സ്സിലേക്ക്‌ തലയും തടവിക്കൊണ്ട്‌ നില്‍ക്കുന്ന അവന്‍റെ രൂപം കടന്നു വന്നു. സംഭവിച്ചതെല്ലാം അവരോടു പരഞ്ഞതിനു ശേഷം ഞങ്ങള്‍ ക്ളാസ്സിലേക്ക്‌ തിരികെ പോയി.

പിറ്റേന്ന്‌ വീട്ടിലിരിക്കുമ്പോള്‍ ദുരന്ത വാര്‍ത്ത അറിയിക്കാനയി ഒരു ഫോണ്‍ കോള്‍. അവന്‍ മരിച്ചു. തലക്കൊരു മരവിപ്പ്‌. ഫോണ്‍ കൈ മാറി കൈത്തലങ്ങളില്‍ മുഖമര്‍ത്തി. ഒരുമിച്ചുള്ള യാത്രയില്‍ ഒരാള്‍ അന്തരീക്ഷത്തില്‍ ലയിച്ചു പോയ അനുഭവം. അതിന്‍റെ ഞെട്ടല്‍. ഇന്നും ആ വേദന മനസ്സില്‍ എവിടെയോ കൊളുത്തി വലിക്കുന്നു.

വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും വിചാരണയെന്ന പ്രഹസനത്തിനുമൊടുക്കം കണ്ണു കെട്ടപ്പെട്ട നീതിപീഠം അവന്‍റെ മരണം താഴെ വീണപ്പോല്‍ തല നിലത്തിടിച്ചതിന്‍റെ ആഘാതം മൂലമാണെന്നു കണ്ടെത്തി, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ മക്കളായ പ്രതികളെ വെരുതെ വിട്ടു കൊണ്ട്‌ നീതി നടപ്പിലാക്കി. ഇന്നും തലയും തടവിക്കൊണ്ട്‌ ഓട്ടോയില്‍ കയറി പോകുന്ന അവന്‍റെ രൂപം മനസ്സില്‍ ഒരു മുറിപ്പാടായി അവശേഷിക്കുന്നു. പ്രിയ കൂട്ടുകാരാ, നിന്‍റെ ഓര്‍മ്മയുടെ മുന്‍പില്‍ എന്‍റെ അശ്രുപുഷ്പങ്ങള്‍...

2 comments:

കുട്ടിച്ചാത്തന്‍ said...

സ്വാഗതം കൂട്ടുകാരാ.

ബാംഗ്ലൂര്‍ എവിടെയാ??
ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് ഗ്രൂപ്പ് ഉണ്ട് ചേരുന്നോ?
വല്ലപ്പോഴും തമ്മില്‍ കാണാം..

ധൂമകേതു said...

എണ്റ്റെ മനസ്സില്‍ നിന്നും മായ്ക്കനാവാത്ത ചില സംഭവങ്ങളുടെ ഒര്‍മ്മയ്ക്കായാണ്‌ ഈ പോസ്റ്റ്‌.

പ്രിയ കുട്ടിച്ചാത്താ, ബാംഗ്ളൂര്‍ ബ്ളോഗ്ഗേര്‍സ്‌ ഗ്രൂപ്പിണ്റ്റെ ലിങ്ക്‌ എന്താണ്‌?