Tuesday, August 18, 2009

എന്‍ഗേജ്മെന്‍റ്‌...

ജനുവരി മാസത്തിലെ ഒരു ശനിയാഴ്ച പ്രഭാതം, തണുപ്പു മുറിയിലേക്കു അരിച്ചരിച്ചു വരുന്നു. പുതപ്പു ഒന്നുകൂടി വലിച്ചിട്ടു തലയും കൂടി മൂടി ഞാന്‍ പതുക്കെ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണൂ. അപ്പോള്‍ ഉറക്കം കളഞ്ഞു കൊണ്ടു സൈഡില്‍ കിടന്ന മൊബൈല്‍ അലമുറയിടാന്‍ തുടങ്ങി. ആരാണെന്നു നോക്കി. അമൃത.

"ഹലോ."

"എടാ എനിക്കു നിന്നെ ഉടനെ കാണണം."

"രാവിലെ ഈ തണുപ്പത്തു തന്നെ വേണൊ?"

"പോടാ, വൈകിട്ടു നീ നാഷണല്‍ ഗെയിംസ്‌ വില്ലേജിലോട്ടു വന്നാല്‍ മതി നമുക്കു അവിടെ പാര്‍ക്കിലിരുന്നു സംസാരിക്കാം."

"ശരി ആയിക്കൊട്ടെ"

"എങ്കില്‍ ശരി. ബൈ"

അവള്‍ പെട്ടെന്നു ഫോണ്‍ വച്ചു. സാധാരണ വിളിച്ചാല്‍ ഉടനെയെങ്ങും ഫോണ്‍ വക്കാത്ത ഇവള്‍ക്ക്‌ ഇന്നിതെന്തുപറ്റിയെന്ന്‌ ആലോചിച്ചുകൊണ്ട്‌ ഞാന്‍ പുതപ്പു വീണ്ടും തലവഴി വലിച്ചിട്ടു.

അമൃത, എന്‍റെ വളരെ നല്ല സുഹ്രുത്തുക്കളിലൊരാള്‍, ജോലി അന്വേഷിച്ചു നടക്കുന്നതിനിടയില്‍ ഒരു ഇന്‍റര്‍വ്യൂ സ്ഥലത്തു വച്ചു പരിചയപ്പെട്ടതാണവളെ. പിന്നീട്‌ ജോലി അന്വേഷണവും മറ്റുമായി ഞങ്ങളുടെ ആ സൌഹൃദം വളര്‍ന്നു. ഇന്നിപ്പൊ അതു ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളര്‍ന്ന സുഹൃത്തുക്കളെപ്പോലെ വളാരെ ദൃഢമായി മുന്നോട്ടു പോകുന്നു.

അന്നു വൈകിട്ടു ഞാന്‍ നാഷണല്‍ ഗെയിംസ്‌ വില്ലേജില്‍ ചെല്ലുമ്പോള്‍ അവള്‍ അവിടെ എന്നെയും വെയ്റ്റ്‌ ചെയ്തു നില്‍പുണ്ടായിരുന്നു. അന്നവള്‍ അളരെ സന്തോഷവതിയാണെന്നു തോന്നി.

"എന്താടീ കാര്യം, നീ എന്താ അര്‍ജന്‍റായി കാണണമെന്നു പറഞ്ഞത്‌?"

"അതെന്താ കാര്യമുണ്ടെങ്കിലേ എനിക്കു നിന്നെ കാണാന്‍ പറ്റുള്ളോ?"

"നീ കാര്യം പറ."

"ഡാ എന്‍റെ മാര്യേജ്‌ ഫിക്സ്‌ ചെയ്തു."

"കണ്‍ഗ്രാറ്റ്സ്‌, ഏതവാനാടീ ആ കഷ്ടകാലം പിടിച്ചവന്‍"

"പോടാ @#@$@$%&* അവന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാനാടാ, കഷ്ടകാലം പിടിക്കുന്നത്‌ നീ കെട്ടുമ്പോള്‍ അവള്‍ക്ക്‌."

"ഇവന്‍ എന്‍റെ നാട്ടുകാരനാ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കണ്ടു ഇഷ്ടപ്പെട്ടു. അടുത്ത മാസം എന്‍ഗേജ്മെന്‍റ്‌, കല്യാണം അഞ്ചാറു മാസം കൂടെ കഴിഞ്ഞേയുള്ളു."

"നീ എന്തിനാടീ വേറൊരുത്തനെ തപ്പി എടുത്തത്‌? ഞാന്‍ ഇവിടെ most efficient bachelor ആയി ഉണ്ടാരുന്നല്ലോ?"

"എന്നിട്ടു വേണം എന്‍റെ ജീവിതം കോഞ്ഞാട്ടയാകാന്‍, അല്ലെങ്കില്‍ തന്നെ എന്നെപ്പോലെ സുന്ദരിയും സുശീലയുമായ ഒരു പെണ്‍കുട്ടിക്ക്‌ നിന്നെപ്പോലൊരു തോന്ന്യവാസിയായ അന്യജാതിക്കാരനെ കെട്ടേണ്ട കാര്യമുണ്ടോ?"

"അതു ശരി ഒരുത്തനെ കിട്ടിയപ്പോള്‍ ഞാന്‍ തോന്ന്യവാസി ആയി അല്ലേ?"

"അതു നീ പണ്ടേ അങ്ങനെ തന്നെ ആരുന്നല്ലോ."

"അതു പോട്ടെ എപ്പോഴാ ഇതിന്‍റെ ട്രീറ്റ്‌?"

"ട്രീറ്റ്‌ ഒക്കെ പിന്നെത്തരാം ഇപ്പോ വേണേല്‍ ഐസ്ക്രീം മേടിച്ചു തരാം വാ."

ഐസ്ക്രീമും നുണഞ്ഞുകൊണ്ട്‌ അവള്‍ വളരെയധികം സംസാരിച്ചു, അവളുടെ ഭാവി വരനെപ്പറ്റി, ഭാവി ജീവിതത്തെപ്പറ്റി എല്ലമെല്ലാം. ഏകദേശം രണ്ടു വര്‍ഷത്തോളമായി അവള്‍ക്ക്‌ വിവാഹാലോചന തുടങ്ങിയിട്ട്‌, ആലോചനകള്‍ വരുന്നതെല്ലാം പല കാരണങ്ങള്‍ കൊണ്ട്‌ മാറിപ്പൊകുന്നതില്‍ അവളും വീട്ടുകാരും വളരെ അസ്വസ്ഥരായിരുന്നു. അപ്പോഴാണ്‌ ഈ ആലോചന വന്നതും ഉറപ്പിക്കാന്‍ തീരുമാനിച്ചതും. താമസിയാതെ തന്നെ അവളുടെ വിവാഹനിശ്ചയം കഴിഞ്ഞു.

പിന്നെ കുറെ നാളുകള്‍ക്കു ശേഷം ഒരു ദിവസം വീണ്ടും അവളുടെ ഫോണ്‍ വന്നു.

"എടാ എനിക്കു നിന്നെ അത്യാവശ്യമായി ഒന്നു കാണണം, വൈകിട്ടു ഞാന്‍ വെയ്റ്റ്‌ ചെയ്യാം."

"എന്താടീ കാര്യം?"

"ഒരു കാര്യമുണ്ട്‌ നീ വൈകിട്ടു വാ അപ്പോള്‍ പറയാം."

"എങ്കില്‍ ശരി വൈകിട്ടു കാണാം."

വൈകിട്ടു ഞാന്‍ അവളെ പോയി കണ്ടു.

"എന്താടീ കാര്യം?"

"പറയാം, വാ നമുക്കൊരു ഐസ്ക്രീം കഴിക്കാം, നിന്‍റെ ചിലവില്‍."

ഐസ്ക്രീം കഴിക്കുന്നതിനിടയില്‍ അവള്‍ക്കു സംസാരിക്കന്‍ ഒരു മടി പോലെ എനിക്കു തോന്നി. കുറെ നേരത്തെ നിശബ്ദതക്കു ശേഷം അവള്‍ പറഞ്ഞു,

"എടാ എന്‍റെ കല്യാണം ഡ്രോപ്‌ ചെയ്തു."

ഒരു നിമിഷം ഞാന്‍ ഒന്നു ഞെട്ടി. കുറച്ചു നേരത്തേക്കു എനിക്കൊന്നും സംസാരിക്കാന്‍ പറ്റിയില്ല.

അവള്‍ തന്നെ തുടര്‍ന്നു,"ഞാന്‍ തന്നെയാണ്‌ വീട്ടില്‍ പറഞ്ഞതു ഇതു വേണ്ടന്നു വയ്ക്കാന്‍."

"എന്താ കാര്യം?"

"അതു ശെരിയാവില്ല. നമ്മളെ മനസ്സിലാക്കാന്‍ അല്‍പമെങ്കിലും കഴിയുന്ന ഒരാളുടെ കൂടെ വേണ്ടേ ജീവിക്കുവാന്‍."

"ഇപ്പൊ എന്തു പറ്റി?"

"ഞാന്‍ വേറെ ആണുങ്ങള്‍ ആരോടും സംസാരിക്കാന്‍ പാടില്ല, എന്‍റെ ഏതെങ്കിലും ഫ്രണ്ട്സിനോടു ഞാന്‍ സംസാരിച്ചാല്‍ അപ്പോള്‍ അവന്‍ ചീത്ത വിളിക്കാന്‍ തുടങ്ങും, ഒരിക്കല്‍ അവന്‍ എന്നെ കാണാന്‍ വന്നപ്പോല്‍ വീട്ടില്‍ നിന്നും ചേട്ടന്‍ വിളിച്ചു, അതിനും എന്നെ ചീത്ത വിളിച്ചു അതു വേറെ ആരോ ആണെന്നും പറഞ്ഞിട്ട്‌. പിന്നെ ഞാന്‍ പുറത്തു എവിടെയെങ്കിലും പോകണമെങ്കില്‍ അവനെയും അവന്‍റെ വീട്ടിലും വിളിച്ചു സമ്മതം ചോദിക്കണം, അവര്‍ എല്ലാവരും സമ്മതിച്ചാല്‍ മാത്രമേ എനിക്കു പുറത്തു പോകാന്‍ പറ്റൂ അല്ലാതെ ഞാന്‍ പുറത്തിറങ്ങിയെന്നറിഞ്ഞാല്‍ അതിനും തുടങ്ങും. പിന്നെ കല്യാണത്തിനു ശേഷം ഞാന്‍ വീട്ടില്‍ നിന്നും കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ്‌ ഒക്കെ പറയാന്‍ തുടങ്ങി, ഞാന്‍ ഇല്ലെങ്കിലും കുഴപ്പമില്ല അവര്‍ക്കു അതൊക്കെ കിട്ടിയാല്‍ മതിയെന്നു തോന്നുന്നു. കൂടാതെ എന്‍റെ സാലറി ഇപ്പൊ മുതലേ അവന്‍റെ കൈയില്‍ കൊടുക്കണമെന്ന്‌. ഇത്രയൊക്കെ ആയപ്പോള്‍ ഞാന്‍ മടുത്തു, നിശ്ചയം കഴിഞ്ഞപ്പോഴേ ഇതാണെങ്കില്‍ കല്യാണം കഴിയുമ്പൊള്‍ എന്തായിരിക്കും, അതു കൊണ്ടു ഞാന്‍ തന്നെ വീട്ടില്‍ കാര്യമെല്ലാം പറഞ്ഞു അതു വേണ്ടെന്നു വച്ചു. അവന്‍ ഇട്ട മോതിരവും തിരിച്ചു കൊടുത്തു പക്ഷേ ഞാന്‍ കൊടുത്ത മോതിരം പോലും അവര്‍ തിരിച്ചു തന്നില്ല, ഞങ്ങള്‍ ചോദിക്കാനും പോയില്ല."

അവള്‍ ഇതു പറയുമ്പോള്‍ എനിക്കൊന്നും തിരിച്ചു പറയാനായില്ല.

"ഇനി എനിക്കു വേറെ കല്യാണം നടക്കുമോ എന്നറിയില്ല, ഒരിക്കല്‍ നിശ്ചയം കഴിഞ്ഞു വിവാഹം മാറിപ്പോയ പെണ്ണല്ലേ, ഒരു പക്ഷെ ഇനി ഈ വിരലില്‍ ഒരാളുടേയും മൊതിരം കാണാന്‍ കഴിഞ്ഞെന്നു വരില്ല, പക്ഷേ എങ്കിലും ഇപ്പൊ എനിക്കു മനസ്സിനു സമാധാനമുണ്ട്‌, ആ ദിവസങ്ങളില്‍ ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍ അതാര്‍ക്കും മനസ്സിലാവില്ല." അവള്‍ നഗ്നമായ കൈവിരലുകള്‍ കാണിച്ചുകൊണ്ടു പറഞ്ഞു.

"നീ സമാധാനിക്ക്‌ നിനക്കു വേറെ നല്ല ഒരാളെയാകും ദൈവം വച്ചിരിക്കുന്നത്‌ അതാ ഇതിങ്ങനെയായത്‌."

"ആയിരിക്കാം ഇനി ആരെയും കിട്ടിയില്ലെങ്കിലും എനിക്കു വിഷമമില്ല. ഇങ്ങനെ ഒരുത്തന്‍റെ കൂടെ ജീവിതം നശിപ്പിക്കുന്നതിലും നല്ലതു ഒറ്റക്കു കഴിയുന്നതാ."

"എടാ നിനക്കു എന്‍റെ ജാതിയില്‍ ജനിച്ചു കൂടായിരുന്നോ? അങ്ങനാരുന്നെങ്കില്‍ എനിക്കു ഇപ്പോ വേറെ ആരേയും നോക്കി നടക്കാതെ നിന്നെ കെട്ടി എന്‍റെ ജീവിതം ഒരു വഴിയാക്കാമായിരുന്നല്ലൊ."

വീണ്ടും പഴയ മൂഡിലേക്കു തിരിച്ചു വരാനുള്ള ഒരു പാഴ്ശ്രമമെന്നോണം ചിരിച്ചു കൊണ്ടാണ്‌ അവള്‍ അതു പറഞ്ഞതെങ്കിലും ഉള്ളില്‍ ഘനീഭവിച്ചു കിടക്കുന്ന ദു:ഖത്തിന്‍റെ തിരതള്ളല്‍ അവളുടെ കണ്ണുകളില്‍ നിന്നും എനിക്കു വായിച്ചെടുക്കാമായിരുന്നു.