Saturday, November 8, 2008

ജന്‍മങ്ങള്‍... തുടര്‍ച്ച

"ബാംഗ്ളൂരിലെ സായാഹ്നങ്ങള്‍ വീണ്ടും തണുക്കാന്‍ തുടങ്ങിയിരിക്കുന്നു" ഓഫീസില്‍ നിന്നും ബസ്‌ സ്റ്റോപ്പിലേക്കുള്ള നടത്തത്തിനിടയില്‍ അയാള്‍ ഓര്‍ത്തു. ഇന്നെങ്കിലും നേരത്തെ ഇറങ്ങണമെന്നു കരുതിയതാണ്‌ അപ്പോഴാണ്‌ എല്ലാ പ്ളാനുകളേയും പൊളിച്ചു കൊണ്ടുള്ള ഒരു മീറ്റിംഗ്‌. വേണ്ടെന്നു വച്ചിട്ടും ബോസ്സിനെ മനസ്സില്‍ ശപിക്കാതിരിക്കന്‍ കഴിഞ്ഞില്ല.

വഴിവിളക്കിന്‍റെ വെളിച്ചത്തില്‍ തണുപ്പിന്‍റെ ആവരണമണിഞ്ഞു കിടക്കുന്ന വഴിയിലൂടെ നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു "ബാംഗ്ളൂരിന്‍റെ തണുപ്പിന്‌ എന്നും ഒരു വശ്യതയുണ്ട്‌, താന്‍ എന്നെന്നും ഇഷ്ടപ്പെടുന്ന ഒരു വശ്യത". "പക്ഷേ മലിനീകരണവും വാഹനങ്ങളും ഇതു പോലെ വര്‍ദ്ധിച്ചാല്‍ ഇനിയും എത്രനാള്‍ ഈ മനോഹാരിതകള്‍ കാണും? "

പെട്ടെന്ന്‌ അയളുടെ ചിന്തകളെ മുറിപ്പെടുത്താനെന്നോണം മൊബൈല്‍ ശബ്ദിച്ചു. അയാള്‍ മൊബൈല്‍ എടുത്തു നോക്കി പരിചയമില്ലാത്ത ഏതോ ഒരു മൊബൈല്‍ നമ്പര്‍. ഈ സമയത്തു തന്നെ വിളിക്കാന്‍ ഇതാരായിരിക്കും?

"ഹലോ?"

"ഹലോ!" മറുവശത്തു നിന്നും ഒരു സ്ത്രീ ശബ്ദം.

ആരാണിത്‌? ഒരു നിമിഷം ഒന്നാലോചിച്ചു.

"എടാ പൊട്ടാ എന്തെടുക്കുകയാ? എന്നെ മനസ്സിലായില്ലേ?" അധികാരത്തിലുള്ള ചോദ്യം.

"ഉവ്വ്‌ ഈ ശബ്ദം താന്‍ എവിടെയോ കേട്ടിട്ടുണ്ട്‌, പക്ഷേ തനിക്കിത്‌ തിരിച്ചറിയാന്‍ കഴിയുന്നില്ല" അയാള്‍ കുഴങ്ങി.

"ഇല്ല ആരാ ഇത്‌? എനിക്കു മനസ്സിലായില്ലല്ലോ?" ഒടുവിലയള്‍ക്കു സമ്മതിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"എടാ ഇതു ഞാനാ സോന. " "ഇത്ര പെട്ടെന്നു നീ എന്നെ മറന്നോ?"

"അതെ, ഇതവള്‍ തന്നെ" വളരെക്കാലം മനസ്സിനു സന്തോഷവും പിന്നെയൊരിക്കല്‍ വലിയൊരു മുറിവും തന്ന അതേ ശബ്ദം. താന്‍ ഈ ശബ്ദം കേട്ടിട്ടിപ്പോ ഏതാനും വര്‍ഷങ്ങളായിരിക്കുന്നു. മനപൂര്‍വം തന്നെ ആ മുഖവും ശബ്ദവും മനസ്സില്‍ നിന്നും മായ്ചുകളയാനുള്ള ശ്രമം ഏകദേശം വിജയിച്ചു വരികയയിരുന്നു, ഈയിടെയായി താന്‍ അവളെപ്പറ്റി തീരെ ഓര്‍ക്കാറേയില്ലായിരുന്നു, പക്ഷേ ഇപ്പോളിതാ വീണ്ടും അവള്‍.

"എടാ നീ അവിടെ എന്തു ചെയ്യുകയാ?"

"ഓ നീയായിരുന്നോ? നീ ഇപ്പോ ഇതെവിടുന്നാ?" അയാള്‍ തീരെ താല്‍പര്യമില്ലാത്ത മട്ടില്‍ ചോദിച്ചു.

"ഞാനിപ്പോ നാട്ടിലാടാ"

"നീ എന്തു ചെയ്യുകയാ ഇപ്പോളവിടെ? എവിടെയാ ജോലി?"

"ഇപ്പോ ജോലിയൊന്നുമില്ലെടാ, കെട്ടിയോനോടും മോനോടുമൊപ്പം സ്വസ്ഥം ഗൃഹഭരണം. "

"അതിനു നിന്‍റെ കല്യാണം എന്നാ കഴിഞ്ഞത്‌?" "ആരേയും അറിയിച്ചില്ലല്ലോ?" അയാള്‍ക്കു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മനസ്സിലേക്ക്‌ പഴയ ഒരു തണുത്ത സായാഹ്നത്തിന്‍റെ ഓര്‍മ്മകള്‍ ഓടിയെത്തി. മറുതലക്കല്‍ ഒരു ചെറിയ നിശബ്ദത അയാള്‍ക്കനുഭവപ്പെട്ടു.

"നീ അതറിഞ്ഞില്ല അല്ലേ?" അവളുടെ സ്വരം ഇത്തവണ വളരെ നേര്‍ത്തതായിരുന്നു.

"അതിനു നീ എന്നെ അറിയിച്ചില്ലല്ലോ?"

"ഹും... "

"അല്ലാ ആരെങ്കിലും നിന്നെ കെട്ടുമ്പോള്‍ നിന്‍റെ സഹോദരസ്ഥാനത്തു ഞാന്‍ വേണമെന്നു നീ പണ്ടു പറഞ്ഞതോര്‍ക്കുന്നുണ്ടോ?"

"എടാ നിനക്കെല്ലാം അറിയാവുന്നതല്ലേ?" വളരെ നേര്‍ത്ത ശബ്ദത്തില്‍ അവള്‍ചോദിച്ചു.

"ശരി അതു വിട്‌, നിനക്കു സുഖമല്ലേ" അവളുടെ ശബ്ദത്തില്‍ ഉത്സാഹം വീണ്ടെടുക്കനുള്ള ഒരു പാഴ്ശ്രമം പ്രകടമായിരുന്നു.

"സുഖം തന്നെ. ജീവിച്ചു പൊകുന്നു."

"എന്നാല്‍ ശരി ഇതാണെന്‍റെ നമ്പര്‍, ഇടക്കു വിളിക്കണം" "ഓ.കെ, ബൈ" അയാളുടെ മറുപടിക്കു കാക്കാതെ അവള്‍ ഫോണ്‍ വച്ചു.

അയാളുടെ ചിന്തകളില്‍ മുന്‍പൊരു തണുത്ത സായാഹ്ന്ത്തില്‍ കേട്ട വാക്കുകള്‍ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. "അല്ല ഞാന്‍ സോനയല്ല. നിങ്ങള്‍ക്ക്‌ ആളു തെറ്റിയതാവും"